കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. മിംസ് ഹോസ്പിറ്റലിന് അടുത്തു വച്ചായിരുന്നു അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിക്കുകയായിരുന്നു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്.
സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് അപകടസമയം ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽനിന്നു റോഡിലേക്ക് തെറിച്ചുവീണു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാനായില്ല. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആംബുലൻസ് നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്നതിനെ കുറിച്ച് നിലവിൽ വ്യക്തതയില്ല.