
കോഴിക്കോട് ലോ കോളെജ് വിദ‍്യാർഥിനിയുടെ ആത്മഹത‍്യ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളെജ് വിദ‍്യാർഥിനി മൗസ മെഹ്റിസ് (20) ആത്മഹത‍്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് വൈത്തിരിയിൽ നിന്നും ചേവായൂർ പൊലീസാണ് ആൺ സുഹൃത്തിനെ പിടികൂടിയത്.
കഴിഞ്ഞ മാസം ഫെബ്രുവരി 24നായിരുന്നു തൃശൂർ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് വച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മറ്റു പരുക്കുകൾ ഇല്ലാത്തതിനാൽ ആത്മഹത‍്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു പൊലീസ്.
സംഭവത്തിന് ശേഷം ആൺ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത‍്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 15നാണ് മൗസ അവസാനമായി തൃശൂരിലെ വീട്ടിലെത്തിയത്. എന്നാൽ 17ന് തന്നെ തിരിച്ചുപോവകയും ചെയ്തിരുന്നു.
സ്റ്റഡി ലീവിനായി മാർച്ച് 13ന് മുമ്പ് തിരിച്ചെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അതേസമയം മൗസ മരിച്ചതിന്‍റെ തലെ ദിവസം മൗസയുടെ ആൺ സുഹൃത്തുമായി തർക്കമുണ്ടായെന്നും ഫോൺ ഇയാൾ കൊണ്ടുപോയെന്നും സഹപാഠികൾ മൊഴി നൽകിയിരുന്നു.
മൗസയുടെയും ആൺസുഹൃത്തിന്‍റെയും ഫോൺ ചൊവ്വാഴ്ച മുതൽ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്ത് പിടിയിലായത്.