
file image
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജ് കാഷ്വാൽറ്റിയില്‍ പുക ഉയര്‍ന്നതിനു പിന്നാലെ അഞ്ച് പേരുടെ മരണത്തിനു കാരണമായ സംഭവത്തിൽ ശനിയാഴ്ച (May 3) ഉന്നതതല യോഗം ചേരും. രാവിലെ 11 മണിയോടെ ചേരുന്ന യോഗത്തിൽ അപകടകാരണങ്ങൾ വിലയിരുത്തും.
അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും പരിശോധനയും ഉടൻ നടത്തുമെന്നാണ് വിവരം. അപകട സമയത്തെ മരണങ്ങൾക്ക് പുകയുണ്ടായ സംഭവവുമായി ബന്ധമില്ലെന്നാണ് മെഡിക്കൽ കോളെജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്.
എന്നാൽ, ഇതിൽ മൂന്നു പേർ ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ആരോപിച്ച് ടി. സിദ്ധിഖ് എംഎൽഎയും മരിച്ച ആളുകളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരാന്‍ താരുമാനിച്ചത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ മെഡിക്കല്‍ കോളെജിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ അഞ്ച് പേരാണ് മരിച്ചത്. മെഡിക്കൽ കോളെജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് പുക ഉയർന്നതെന്നാണ് വിവരം. പിന്നാലെ പൊട്ടിത്തെറിയുണ്ടായി തീപടരുകയായിരുന്നു.
തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിച്ചു. ഈ സമയം ഇരുനൂറിലധികം രോഗികൾ ഇവിടെയുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് തന്നെയാണോ അപകടത്തിനു കാരണമെന്ന് പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. മരണത്തിനു പിന്നാലെ അത്യാഹിത വിഭാഗം മുഴുവൻ പൊലീസ് സീൽ ചെയ്തു.
ഗംഗ (34), ഗംഗാധരന്‍ (70), വെന്‍റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ടു പേരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന ശനിയാഴ്ച നടത്തും. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ കോളെജിലെ ഓള്‍ഡ് ബ്ലോക്കില്‍ താത്കാലികമായി ക്രമീകരിക്കാനുള്ള നടപടികളും ആരംഭിച്ചു.