

ആർദ്ര ബാലകൃഷ്ണൻ
കോഴിക്കോട്: പയ്യോളിയിൽ നവവധു ഭർത‍്യവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പയ്യോളി പൊലീസാണ് കേസെടുത്തത്. കോഴിക്കോട് ചേലിയ സ്വദേശിയും നിയമ വിദ‍്യാർഥിയുമായ ആർദ്ര ബാലകൃഷ്ണനാണ് (24) മരിച്ചത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആർദ്രയെ ഭർത‍്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
അതേസമയം ആർദ്ര തൂങ്ങിയ കാര‍്യം ഷാനും അമ്മയും തൊട്ടടുത്തുള്ള അയൽവാസികളെ അറിയിച്ചില്ലെന്ന് യുവതിയുടെ അമ്മാവൻ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് ഫോണിൽ അമ്മയുമായി ആർദ്ര സംസാരിച്ചിരുന്നുവെന്നും എന്നാൽ പ്രശ്നങ്ങൾ ഉള്ളതായി യുവതി പറഞ്ഞില്ലെന്നാണ് ഇവർ പറയുന്നത്. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെയും ഷാനിന്‍റെയും വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഷാൻ രണ്ട് ദിവസത്തിന് ശേഷം ഗൾഫിലേക്ക് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങി മരിച്ചത്.