കോഴിക്കോട്: പിഎസ്സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരാതി ഗൗരവമായി എടുത്തില്ലെന്നും മന്ത്രി തന്നെ നേരിട്ട് പരാതി നൽകിയിട്ടും അത് കാര്യമായി പരിഗണിച്ചില്ലെന്നും ഇതിൽ വീഴ്ച സംഭവിച്ചെന്നും സംസ്ഥാന നേതൃത്വം വിമർശിച്ചു.
അതേസമയം, ആരോപണ വിധേയനായ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിനെതിരേ നടപടിയെടുക്കാൻ തീരുമാനം. സിപിഎം കോഴിക്കോട് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പരാതിയെ തുടർന്ന് ജില്ലാ കമ്മിറ്റി പ്രമോദിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് കാട്ടിയാണ് നടപടിക്ക് സിപിഎം ശുപാർശ ചെയ്തത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുമെന്നും പ്രമോദ് ഉറപ്പു നൽകുകയും ചെയ്തെന്നും പരാതിക്കാരൻ പറയുന്നു. പദവി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പാർട്ടിക്ക് പരാതി നൽകുന്നത്.