
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; തലശേരി പുല്ലായി പുഴയിൽ കണ്ടെത്തിയത് സഹോദരന്‍റെ മൃതദേഹം?
കോഴിക്കോട്: തലശേരി പുല്ലായി പുഴയിൽ നിന്നും 60 വയസ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയതായി പൊലീസ്. തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹേദരൻ പ്രമോദിന്‍റെതാണ് മൃതദേഹമമെന്നാണ് സംശയം. പൊലീസ് സംഘം തലശേരിയിലേക്ക് തിരിച്ചു.
മൃതദേഹത്തിന്‍റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് വിവരം. ഇനി നേരിട്ട് കണ്ട് തിരിച്ചറിയേണ്ടതുണ്ട്. കൊലപാതക കേസിൽ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.
സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാര്‍ മരിച്ചതായി പ്രമോദാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.
ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍, ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ പ്രമോദ് സ്ഥലത്തില്ലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.