

വീട്ടിൽ നിന്ന് പിടിച്ച വെള്ളിക്കെട്ടൻ പാമ്പ്
കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിലെ കിടപ്പുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. മുണ്ടക്കുറ്റി മീത്തലെ കാപ്പുമ്മൽ രമേശന്‍റെ വീട്ടിൽ നിന്നാണ് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ പിടിച്ചത്. രമേശന്‍റെ ഒരു വയസുള്ള മകനും എട്ട് വയസുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണയ്ക്കടിയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്ന് അഞ്ച് പാമ്പിനെയാണ് പിടികൂടിയത്.
ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. തുടർന്ന ബാത്ത്റൂമിൽ നിന്ന് മറ്റൊരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രമേശൻ വീടിന്‍റെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രിയിൽ നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി പിടികൂടി.
അച്ഛനും അമ്മയും, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ആറുപേരാണ് രമേശന്റെ വീട്ടിൽ ഉണ്ടായിരുന്നത്. ഭിത്തികൾ എല്ലാം സിമന്‍റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ അടച്ചുറപ്പുള്ള വീട്ടാണ് രമേശന്‍റേത്. ഇവിടെ നിന്ന് അഞ്ച് പാമ്പിനെ പിടികൂടിയത് നാട്ടുകാരെ ആകെ ആശങ്കയിലാക്കിയിട്ടുണ്ട്.