
കോഴിക്കോട്: എലത്തൂർ ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്നും ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്. എന്നാൽ കോഴിക്കോട് ഇറങ്ങാതെ പ്രതി ഷൊർണൂരിലാണ് ഇറങ്ങിയത്. എവിടെയാണ് ഇറങ്ങിയതടക്കമുള്ള കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് പ്രതി ശ്രമിക്കുന്നത്. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഷാറൂഖിനെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളായിട്ടും തെളിവെടുപ്പ് വൈകുകയാണ്. 14 മണിക്കൂർ ഷൊർണൂരിൽ ചെലവിട്ട പ്രതി എവിടെയെല്ലാം പോയി, സഹായികൾ ഉണ്ടോ, ആരൊക്കെയായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. മാത്രമല്ല ഡി1 കോച്ചിൽ തീവെയ്പ് ഉണ്ടായ സമയത്ത് സമീപത്തെ 5 കോച്ചുകളിലും അപായചങ്ങല വലിച്ചിട്ടുണ്ട്. ഭയന്ന് മറ്റ് കോച്ചുകളിലേക്ക് യാത്രക്കാർ ഓടിയിരുന്നു. ഇവരാകാം അപായചങ്ങല വലിച്ചതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെങ്കിലും മറ്റ് സാധ്യതകളും തള്ളിക്കളയുന്നില്ല.