
തിരുവനന്തപുരം: കോഴിക്കോട് - വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെയസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത.
മേയ് 14, 15 തീയതികളില്‍ നടത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. വിവിധ ഉപാധികളോടെയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമാക്കിയ ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത അസ്ഥാനമാക്കിയ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. പ്രവർത്തി നടക്കുമ്പോൾ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതവും അത് ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സംബന്ധിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയം അനുമതി നൽകിയത്.
1341 കോടി രൂപയ്ക്ക് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് തുരങ്കത്തിന്‍റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്‍റെ നിർമാണവുമാണ് ഏറ്റെടുക്കുക. തുരങ്കപ്പാത പദ്ധതിക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി (സിയ) വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നത് പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്. പരിസ്ഥിതിക്കും സുരക്ഷയ്ക്കും മുൻഗണന നൽകി 60 ഉപാധികളോടെയാണ് അനുമതി നൽകിയിരുന്നത്.