
തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സിപിഎം സംസ്താന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്കെതരേ പരാതി നൽകി കെപിസിസി. ഡിജിപിക്കാണ് പരാതി നൽകിയത്. എംവി ഗോവിന്ദന് പുറമെ, മുൻ ഇടതുപക്ഷ എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
ഇവരെല്ലാം സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരേ നടപടി അത്യാവശ്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുപ്രവർത്തകർ പാലിക്കേണ്ട കാര്യങ്ങളുണ്ടെന്നും അവർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മനപ്പൂർവവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങളാണ് ഇവരുടേതെന്നുമാണ് പരാതിയിൽ പറയുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി. സരിനാണ് പരാതിക്കാരൻ