

ആലപ്പുഴ: ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സിഐടിയു പ്രവത്തകരാണ് ആക്രമണത്തിന് പിന്നിലെന്നു പരാതിയിൽ ആരോപിക്കുന്നു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്‍റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്.
കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്കും സംഘത്തിനും നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും - പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രിയുടെ വാഹനം കൈതവന ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന് മുകളിൽ കയറി കൊടി വീശി. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിനു പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.