

തിരുവനന്തപുരം: കാസർഗോഡ്- തിരുവനന്തപുരം അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയ്ല്‍വേ വിളിച്ച നിര്‍ണായ യോഗം ഇന്ന്. റെയ്ൽവേയുടെ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ എറണാകുളത്തെ ഓഫിസിലാണ് യോഗം. കെ റെയ്ൽ കമ്പനിയും സർക്കാരും നിരവധി കത്തിടപാടുകള്‍ക്കു ശേഷമാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് റെയ്ൽവേ തയാറായത്.
സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ സില്‍വര്‍ ലൈന്‍ നിർമിക്കാനായിരുന്നു കെ റെയ്ല്‍ പദ്ധതി. എന്നാല്‍ നിലവിലെ റെയ്ല്‍വേ ശൃംഖലയോട് അനുബന്ധമായ ബ്രോഡ് ഗേജ് പദ്ധതികള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് റെയ്ല്‍വേ. സില്‍വര്‍ ലൈന്‍ ബ്രോഡ് ഗേജിലേക് മാറ്റണമെന്നാണ് റെയ്ല്‍വേയുടെ പ്രധാന നിര്‍ദേശം. വന്ദേ ഭാരത് ട്രെയ്നുകള്‍ക്കും ഓടാവുന്ന രീതിയില്‍ ആയിരിക്കണം പാളങ്ങള്‍ ഒരുക്കേണ്ടത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന തരത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കണം.
അതേസമയം, ഡിപിആർ പരിഷ്കരിച്ചാൽ അനുമതി നൽകാമെന്ന റെയ്ൽവേ മന്ത്രിയുടെ അനുകൂല നിലപാടിൽ പ്രതീക്ഷ വച്ചാണ് കെ റെയ്ലും സർക്കാരും മുന്നോട്ടുപോകുന്നത്. 2020ല്‍ തയാറാക്കിയ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമുള്ള സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പ്രകാരം കിലോമീറ്ററിന് 120 കോടി രൂപയാണ് ചെലവു കണക്കാക്കിയിരുന്നത്. നിലവിലെ നിരക്ക് അനുസരിച്ച് 140 കോടി രൂപ. മൊത്തം 77,800 കോടി രൂപയ്ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് കെ റെയ്ൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
11 ജില്ലകളിലൂടെ കടന്നു പോകുന്ന സില്‍വര്‍ലൈന്‍ പാത കേരളത്തിന്‍റെ സമ്പദ് ഘടനയില്‍ വരുത്താന്‍ പോകുന്ന മാറ്റം വലുതാണെന്നു സംസ്ഥാന സർക്കാർ പറയുന്നു. വിവര സാങ്കേതിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും വ്യവസായ മേഖലയിലും പദ്ധതിയുടെ പ്രത്യക്ഷ നേട്ടങ്ങള്‍ പ്രതിഫലിക്കും. കേരളം സന്ദര്‍ശിക്കുന്ന പല വിനോദസഞ്ചാരികളും "സിംഗിള്‍ ഡെസ്റ്റിനേഷന്‍' ടൂറിസം പാക്കെജുകളാണ് തെരഞ്ഞെടുക്കുന്നത്. സില്‍വര്‍ലൈന്‍ വന്നാല്‍ സഞ്ചാരികള്‍ "മള്‍ട്ടി ഡെസ്റ്റിനേഷന്‍' ടൂറിസം പാക്കെജുകള്‍ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ ശരാശരി 10 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖലയ്ക്കും അതു വഴി കേരളത്തിന്‍റെ സമ്പദ്ഘടനയ്ക്കും വലിയ കുതിച്ചുചാട്ടത്തിന് സില്‍വര്‍ലൈന്‍ വഴിയൊരുക്കുമെന്നും കെ റെയിൽ അധികൃതർ യോഗത്തിൽ വ്യക്തമാക്കും.