കോട്ടയം: കടുത്തുരുത്തിയിൽ ബസിടിച്ച് നഴ്‌സറി സ്‌കൂള്‍ ഹെല്‍പര്‍ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിൻ്റെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം. ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ പൊടുന്നനെ മുന്നോട്ടെടുത്ത ഇതേ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കാഞ്ഞിരത്താനം സെന്‍റ് ജോണ്‍സ് നഴ്സറി സ്‌കൂളിലെ ഹെല്‍പ്പറായ കിഴക്കേ ഞാറക്കാട്ടില്‍ ഇരുവേലിക്കല്‍ ജോസി തോമസാണ്(54) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടമുണ്ടയത്.
ഭര്‍ത്താവിനൊപ്പം നടന്നുവന്ന ജോസി ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തിയത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു.
പിന്നാലെ എത്തി ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏകമകന്‍ അഖില്‍ തോമസ് (ദുബായ്).