

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം തിരിച്ചു വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ വളവിൽ വച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
എന്നാൽ റബർ മരങ്ങളിൽ തട്ടി ബസ് നിന്നു. പ്രദേശവാസികളും, ഫയർ ഫോഴ്സും, ഹൈവേ പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനത്തിന്‍റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് വിവരം. ബസിൽ യാത്രക്കാരടക്കം 36 പേരുണ്ടായിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.