
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളും ബസ് സ്റ്റാൻഡുകളും മാലിന്യമുക്തമാക്കാൻ ധാരണ. ഇതിന്‍റെ ഭാഗമായി ബസുകളിൽ വേസ്റ്റ് ബിന്നുകൾ വയ്ക്കും. കെഎസ്ആർടിസി ഡിപ്പോകളിൽ മാലിന്യം സംസ്കരിക്കുന്നതിനും മലിനജലം ശുദ്ധീകരിക്കുന്നതിനുമുള്ള പ്ലാന്‍റുകൾ സ്ഥാപിക്കാനും പ്രത്യേക യോഗത്തിൽ തീരുമാനമായി.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. 'മാലിന്യം വലിച്ചെറിയരുത്' എന്ന് ബസുകളിലും ഡിപ്പോകളിലും ബോർഡുകൾ വയ്ക്കാനും യോഗം തീരുമാനിച്ചു.
ഇത്തരം കാര്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം കെഎസ്ആർടിസിക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കും. മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാകും. മൊബൈൽ പ്ലാന്‍റുകളും പരിഗണിക്കുന്നുണ്ട്.
ബസുകൾ കഴുകാൻ ഉപയോഗിക്കുന്ന വെള്ളം പുനരുപയോഗിക്കുന്നതിനാണ് ജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്. ഇതിനായി എസ്ടിപികൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെഎസ്ആർടിസി ഡിപ്പോകളിലെ ടോയ്ലറ്റുകളുടെ സ്ഥിതി മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, കെഎസ്ആർടിസി നിർദേശിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ടോയ്ലറ്റുകൾ നിർമിച്ചു നൽകും.