
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കോൺഗ്രസിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പണിമുടക്കും. 12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് (feb 3) അര്‍ധരാത്രി മുതല്‍ ഒരു ദിവസം പണിമുടക്കുന്നത്. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് അറിയിച്ചു.
ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്‍റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എന്‍പിഎസ്, എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് പണിമുടക്കുന്നത്.
അതേസമയം, കെഎസ്ആർടിസി സിഎംഡി ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കി. പണിമുടക്കിനെ കര്‍ശനമായി നേരിടമണെന്നുമാണ് മാനേജ്‌മെന്‍റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലിയിലുണ്ടാകണം. സിവില്‍ സര്‍ജന്‍റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുത്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും ജോലിക്കു ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ മാറ്റിനിർത്തണമെന്നും ഇവർ ചീഫ് ഓഫീസിന്‍റെ അനുമതിയില്ലാതെ തികെ ജോലിക്ക് പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.