
ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!
തിരുവന്തപുരം: പെട്രോള്‍ പമ്പുകള്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും പിന്നാലെ കെഎസ്ആര്‍ടിസി പുക പരിശോധനാ കേന്ദ്രങ്ങളും തുടങ്ങുന്നു. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവന്‍ ഡിപ്പോയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിനുശേഷം കേരളത്തിലെ വിവിധ ഡിപ്പോകളിലും പുക പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകള്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ലഭിച്ച സ്വീകാര്യതക്ക് പിന്നാലെയാണ് കൂടുതല്‍ പദ്ധതികളുമായി കോർപ്പറേഷൻ രംഗത്തെത്തുന്നത്.
ഇതിന് പുറമേ കെഎസ്ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി ഉടന്‍ നിലവില്‍ വരും. ഇതിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നടത്തിയിരുന്നു. പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്‍റെ 15 ശതമാനം കമ്മിഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി.