

വീണാ ജോർജ്
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു പ്രതിഷേധത്തിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സെഷൻസ് കോടതി. മന്ത്രിയെ കരിങ്കോടി കാണിച്ച കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും വധശ്രമം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി നടപടി. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ചു പേർക്കാണ് കോടതി ജാമ്യം അനുമദിച്ചത്.
ആയുധങ്ങളുമായെത്തി മന്ത്രിയുടെ കഴുത്തിന് നേരെ ആക്രമണം നടത്തിയെന്നും കൊല്ലാൻ ആക്രോശിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന യാതൊരു തെളിവുകളും കോടതിയിൽ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടില്ല.
ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പൊലീസ് വാദത്തെ മെഡിക്കൽ റിപ്പോർട്ടുകൾ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, പ്രതികളെ സംഭവസ്ഥലത്തു നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിട്ടും ആക്രമണത്തിന് ഉപയോഗിച്ചെന്ന പറയപ്പെടുന്ന ആയുധം കണ്ടെത്താനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.