

കുണ്ടന്നൂർ ബൈപ്പാസ്: അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ചുവെന്ന് പരാതി
അങ്കമാലി: കുണ്ടന്നൂർ ബൈപ്പാസ് (കൊച്ചി ഔട്ടർ റിങ് റോഡ്) വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതിനിടെ സ്ഥലത്തിന്‍റെ ന്യായവില കുറച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. അങ്കമാലി വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലത്തിന്‍റെ ന്യായ വിലയാണ് കുറച്ചത്. ഇതോടെ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാര തുക വൻതോതിൽ കുറയുമെന്ന ആശങ്കയിലാണ്. ഭൂമിയുടെ ന്യായവിലയിൽ പകുതിയിലേറെ കുറവാണുണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അവലോകന യോഗങ്ങൾ നടന്നുവെങ്കിലും ഭൂവുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ദേശീയപാത 544ൽ അങ്കമാലി കരയാംപറമ്പ് മുതൽ അരൂർ വലെ 49.4 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാതയാണ് നിർമിക്കുന്നത്. എറണാകുളം- ആലപ്പുഴ ജില്ലകളിലെ 20 വില്ലേജുകളിലൂടെയാണ് പാത കടന്നു പോകുന്നത്.
കുണ്ടന്നൂർ ബൈപ്പാസിന്‍റെ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. മാറമ്പള്ളി ഉടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം സാറ്റലൈറ്റ് പരിശോധന നടത്തിയിരുന്നു. അതനുസരിച്ചുള്ള റിപ്പോർട്ടുകൾ കൂടി അംഗീകരിച്ച ശേഷമായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക. അലൈൻമെന്‍റ്, ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകൾ, റീസർവേ നമ്പറുകൾ, പുരയിടം, നിലം, ഭൂമിയുടെ സ്വഭാവം എന്നീ വിവരങ്ങളെല്ലാം വിജ്ഞാപനത്തിൽ ഉണ്ടായിരിക്കും.