കൊച്ചി: കുവൈറ്റിൽ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം 10.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തി. തുടർന്ന് 11.45 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ അരമണിക്കൂറാകും പൊതുദര്‍ശനം. വിമാനത്താവളത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വീട്ടുകാര്‍ക്ക് കൈമാറും.
കുവൈറ്റിൽ മരിച്ച 46 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിലെത്തിയിട്ടുള്ളത്. 24 മലയാളികളുടേയും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ ഇറക്കുക. കർണാടക, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കൊച്ചി എയർപോർട്ടിൽ വച്ച് അതാത് സർക്കാരുകൾ ഏറ്റുവാങ്ങും. മറ്റ് മൃതദേഹങ്ങൾ ഈ വിമാനത്തിൽ തന്നെ ഡൽഹിയിലേക്ക് അയക്കും.