''തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട്'', ഗവർണറുടെ സുരക്ഷയെക്കുറിച്ച് കെ.വി. തോമസ്

''കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരും. അവരൊട്ട് സമ്മതിക്കുകയുമില്ല.''
എസ്എഫ്ഐ പ്രവർത്തകരോടു പരിഭവിച്ച് റോഡിൽ കസേരയിട്ടിരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എസ്എഫ്ഐ പ്രവർത്തകരോടു പരിഭവിച്ച് റോഡിൽ കസേരയിട്ടിരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ന്യൂഡൽഹി: തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ്.

''സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയിൽ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്ര സേനയുടെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരും. അവരൊട്ട് സമ്മതിക്കുകയുമില്ല. അതായത് ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും'', കെ.വി. തോമസ് പറഞ്ഞു.

ഭരണഘടന മാന്യമായി നൽകിയിട്ടുള്ള അധികാരം മാനിച്ചു മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ സ്വയം രാജിവച്ചു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭരണഘടന ഗവർണർ പദവിക്ക് വലിയ മഹത്വവും പ്രാധാന്യവുമാണ് നൽകുന്നത്. മന്ത്രിസഭയുടെയും ഗവൺമെന്‍റിന്‍റെയും നിർദേശമനുസരിച്ചു വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഉപദേശങ്ങളും നിർദേശങ്ങളും നൽകാം, പക്ഷേ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മറക്കരുത്. ഗവർണർക്ക് വേണമെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ നിന്നെങ്കിലും മത്സരിക്കാം. അങ്ങനെയൊരു സീറ്റിനു വേണ്ടിയാണോ ഈ നാടകമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഭരണപരമായ കാഴ്ചപ്പാടുകൾ ജനങ്ങളെ അറിയിക്കേണ്ട നയപ്രഖ്യാപന പ്രസംഗം മിനിറ്റുകൾ കൊണ്ട് അവസാനിപ്പിച്ചത് ഭരണഘടനയോടുള്ള അവഹേളനമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുകയും ജനം തെരഞ്ഞെടുത്ത ഗവൺമെന്‍റിനെയും മുഖ്യമന്ത്രിയെയും അവഹേളിക്കുന്നതും പദവിക്ക് ചേർന്ന പ്രവൃത്തിയല്ല. റോഡിലിറങ്ങി തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരേ പാഞ്ഞടുക്കുന്നതും റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുന്നതും അന്തസിന് ചേർന്ന പ്രവൃത്തിയല്ലെന്നും കെ.വി. തോമസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com