

രാമനാരായൺ ഭയ്യർ
പാലക്കാട്: പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം. ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ക്രൂരമായി ആക്രമിച്ച സംഘത്തിൽ സ്ത്രീകളും പങ്കാളികളാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും.
ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് വിവരം. വാളയാർ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണ്.
ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം. രാംനാരായണന്‍റെ ശരീരത്തിൽ ആസകലം മർദനമേറ്റ പാടുകളുണ്ടായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു.