
തിരുവനന്തപുരം: വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ടു ദിവസമായി ചേർന്ന ജില്ലാ കളക്റ്റർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്‍റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗര പരിധിയിൽ 5 സെന്‍റിലും ഗ്രാമങ്ങളിൽ 10 സെന്‍റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം.
25 സെന്‍റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളക്റ്ററേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് വിവിധ തലത്തിൽ നടത്തണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിർമിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോർജ്ജ സംവിധാനം സിയാൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ഓഫീസുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ്ജ പഞ്ചായത്താക്കണം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.