
ദ്വാരകപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്
file image
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിന്‍റെ നടപടി.
അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി മാറ്റിയതെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. തിരുവാഭരണ കമ്മിഷണറും വിജിലൻസും ഒപ്പം ഉണ്ടെന്നും തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വർണപ്പാളി ഇളക്കിയതെന്നും ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറയുന്നു.