#എം.ബി. സന്തോഷ്
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരേ ഗൂഢാലോചന നടന്നു എന്ന സിബിഐ റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പുതുപ്പള്ളിയിൽ ഗംഭീരവിജയം നേടിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ മകൾ അടക്കം ബന്ധുക്കൾ കൂടി ഗ്യാലറിയിൽ ഉണ്ടായിരിക്കേയായിരുന്നു പ്രമേയത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റത്.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് കാണാനായില്ലെങ്കിലും സർക്കാരിന് ഒന്നും മറയ്ക്കാനില്ലാത്തതിനാൽ ചട്ടപ്രകാരം നിലനില്‍പ്പുണ്ടോ എന്ന് നോക്കാതെ അടിയന്തര പ്രമേയ ചർച്ച ആവാമെന്ന് നയമസഭയില് വ്യക്തമാക്കിയത് അപ്രതീക്ഷിതമായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് 2 മണിക്കൂർ ചർച്ച ആരംഭിച്ചു.
കേരളത്തിലെ ജനങ്ങളുടെ മുൻപിൽ സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മൻ ചാണ്ടിക്കു നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയാൻ തട്ടിപ്പുകാരിയുടെ കത്തുകൾ ഉപയോഗിച്ചവർ മാപ്പു പറയാതെ പൊതു സമൂഹം പൊറുക്കില്ലെന്നു പറഞ്ഞായിരുന്നു ഷാഫി പറമ്പിലിന്റെ (കോൺ) വിഷയാവതരണം. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളത്. ഭരണത്തിന്റെ ഇടനാഴിയിൽ അവതാരങ്ങൾ ഉണ്ടാകില്ലെന്നു പറഞ്ഞ പിണറായി, അധികാരമേറ്റു 3 ദിവസത്തിനുള്ളിൽ ഒന്നാം നമ്പർ അവതാരത്തെ സ്വന്തം ഓഫിസിൽ വിളിച്ചുവരുത്തി ഒരു തട്ടിപ്പുകാരിയുടെ കൈയിൽ നിന്നും പരാതി എഴുതി വാങ്ങാൻ വ്യഗ്രത കാണിച്ചു- ഷാഫി കുറ്റപ്പെടുത്തി.
ദേവഗൗഡ സർക്കാരിനെതിരെ അടിയന്തര പ്രമേയ ചർച്ച നടക്കുമ്പോൾ പാർലമെന്റിൽ ബിജെപി നേതാവായിരുന്ന ജസ്വന്ത് സിങ് "ശത്രുക്കൾ അങ്ങയുടെ കൂടെയാണിരിക്കുന്നത്' എന്ന് ചൂണ്ടിക്കാട്ടിയത് അനുസ്മരിച്ച് ചാണ്ടി ഉമ്മനോട് സിപിഎം സ്വതന്ത്രൻ ഡോ. കെ.ടി. ജലീൽ പറഞ്ഞു: "നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കൾ നിങ്ങൾക്കൊപ്പമാണിരിക്കുന്നത് '. സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടത് സർക്കാർ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ടോയെന്ന് ആരാഞ്ഞ അദ്ദേഹം വ്യക്തമാക്കി: "സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പിഎമാരുടെയും ഗൺമാന്റെയും അറസ്റ്റ് നടത്തിയത് യുഡിഎഫ് സർക്കാരാണ്. ജസ്റ്റിസ് ശിവരാമൻ കമ്മിഷനെ നിയമിച്ചതും രണ്ടു തവണ കാലവധി നീട്ടിയതും യുഡിഎഫ് സർക്കാർ തന്നെ. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല.'
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ അന്ന് സോളാർ കേസിൽ സിബിഐ അന്വേഷണം പിണറായി സർക്കാർ രാഷ്ട്രീയ ലാക്കോടെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സണ്ണി ജോസഫ് (കോൺ) ആരോപിച്ചു.
ചാണ്ടി ഉമ്മൻ നിയമസഭയിലേയ്ക്ക് വലതുകാൽ വച്ചുകയറിവന്ന ദിവസം തന്നെ വേണമായിരുന്നോ ഈ നാടകമെന്നായിരുന്നു പി. ബാലചന്ദ്രന്റെ (സിപിഐ) ചോദ്യം. "കരിക്കോ ഇളനീരോ കുടിച്ച തിരുവഞ്ചൂരിന്റെ കൈകളിലായിരുന്നില്ലേ അന്ന് ആഭ്യന്തര വകുപ്പ് ' എന്നാരാഞ്ഞ അദ്ദേഹം മലർന്നുകിടന്ന് തുപ്പരുതെന്ന് കോൺഗ്രസിനെ ഉപദേശിച്ചു.
സോളാർ കേസ് സിബിഐക്ക് ശരിയാണെങ്കിൽ അവരുടെ റിപ്പോർട്ട് പ്രകാരം നടപടി എടുക്കാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് എൻ. ഷംസുദ്ദീൻ (മുസ്ലിം ലീഗ്) ഓർമിപ്പിച്ചു.
താത്കാലിക രാഷ്ട്രീയ നേട്ടത്തിന് മ്ലേച്ഛമായ ആരോപണമുന്നയിച്ചതിനെ അപലപിച്ച കെ.കെ. രമ (ആർഎംപി) സോളാർ കേസിലെ പരാതിക്കാരി സ്ത്രീകേരളത്തിന് അപമാനമാണെന്ന് അഭിപ്രായപ്പെട്ടു.
സോളാർ കുഞ്ഞിനെ ജനിപ്പിച്ചതും പാലൂട്ടി വളർത്തിയതും എൽഡിഎഫല്ല എന്നുപറഞ്ഞ പി.പി. ചിത്തരഞ്ജൻ (സിപിഎം) ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും അറിയിച്ചു.
"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ' എന്ന സിനിമാപാട്ടിന്റെ അവസ്ഥയിലാണ് പ്രതിപക്ഷമെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ (കേരളാ കോൺ- എം) കണ്ടെത്തൽ.
യേശുദേവനെ യൂദാസ് ഒറ്റിക്കൊടുത്തതുപോലെ ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തത് കോൺഗ്രസാണെന്നു പറഞ്ഞ തോമസ് കെ. തോമസ് (എൻസിപി) പ്രതിപക്ഷത്തെ ഉപദേശിച്ചു: "വികസനം ചർച്ച ചെയ്യൂ'. അനുവദിച്ച 6 മിനിറ്റായിരുന്നെങ്കിലും 3 മിനിറ്റിൽ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് തീവെട്ടിക്കൊള്ളയാണെന്നുപറഞ്ഞത് വി.ഡി. സതീശനാണെന്ന് ഓർമപ്പെടുത്തിയത് സിപിഎമ്മിലെ എം. നൗഷാദാണ്. ഉമ്മൻ ചാണ്ടിയുടെ മുറിയിൽ അദ്ദേഹത്തെയും പരാതിക്കാരിയേയും അരുതാത്ത രീതിയിൽ കണ്ടെന്ന് പറഞ്ഞത് യുഡിഎഫിന്റെ ചീഫ് വിപ്പാണ്. എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ നിലപാടിനെ എതിർക്കുമെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിയെ രണ്ടു തവണ പ്രതിപക്ഷ നേതാവാക്കാത്തത് എന്താണെന്ന് ചോദിച്ച കെ.വി. സുമേഷ് (സിപിഎം) ഇഎംഎസ്, എ.കെ. ഗോപാലൻ, കെ.ആർ. ഗൗരിയമ്മ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരെ കോൺഗ്രസ് അപമാനിച്ചത് എണ്ണിപ്പറഞ്ഞതിനു ശേഷം പിണറായി വിജയനെ "ചെത്തുകാരന്റെ മകൻ' എന്ന് കെപിസിസി പ്രസിഡന്റ് വിളിച്ചത് പരാമർശിച്ചതിനു ശേഷം അറിയിച്ചു: "രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്ന തൊപ്പി പ്രതിപക്ഷം അണിഞ്ഞാൽ മതി'.
യേശുവിനെ ക്രൂശിക്കാൻ പടയാളികൾക്കും ആൾക്കൂട്ടത്തിനും വിട്ടുകൊടുത്ത് വിധിന്യായം പറഞ്ഞതിനു ശേഷം പീലാത്തോസ് കൈ കഴുകിയതുപോലെ ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത ആളുകൾ ഇപ്പോൾ നിയമസഭയിൽ വന്ന് പറയുകയാണ്, അദ്ദേഹം നീതിമാനാണ് എന്ന് പ്രതിപക്ഷ നേതാവി വി.ഡി. സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ഭയമാണ് ഭരണപക്ഷത്തുള്ളവര്‍ക്കെന്നും രാജകൊട്ടാരത്തിലെ വിദൂഷകരുടെ അവസ്ഥയാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ആ ഭയമില്ലെന്നും സതീശൻ പറഞ്ഞു.
കപട സദാചാരം അഭിനയിച്ചു കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല താനെന്ന് പറഞ്ഞ കെ.ബി. ഗണേഷ് കുമാർ (കേരള കോൺ -ബി) താനൊരു തുറന്ന പുസ്തകമാണെന്ന് അവകാശപ്പെട്ടു. ഉമ്മൻ ചാണ്ടിയുമായി കേരള കോൺഗ്രസ്- ബിക്കു രാഷ്ട്രീയ വിരോധമുണ്ട്. ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനോ ഉമ്മൻ ചാണ്ടിയോടു വ്യക്തിവിരോധമില്ല. എൽഡിഎഫിനെ വഞ്ചിച്ചു യുഡിഎഫിനൊപ്പം വരുമെന്നു കരുതണ്ട, ആ പേടി വേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലുമില്ല. സോളാർ കേസിന്റെ സമയത്ത് പല കോൺഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ വിളിച്ച കോൺഗ്രസുകാർ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞവരെയും അച്ഛൻ എന്നോടു പറഞ്ഞ കാര്യങ്ങളും ഞാൻ വെളിപ്പെടുത്തുന്നില്ല, വേണ്ടി വന്നാൽ അപ്പോൾ വെളിപ്പെടുത്തും- ഗണേഷ് കുമാർ വ്യക്തിപരമായ വിശദീകരണം നൽകവേ അറിയിച്ചു.
ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി . സതീശനും വിജയനും തമ്മിൽ വ്യത്യാസം ഉണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസിൽ പ്രാതൽ കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ല. തന്റെ അടുത്ത് വരാൻ അയാൾക്ക് മാനസികാവസ്ഥ ഉണ്ടാകില്ല. സതീശനും വിജയനും തമ്മിലുള്ള വ്യത്യാസം അതാണ്.
സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ചതാണ്. അന്നും ഇന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. പാതിരാത്രി പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോൺഗ്രസ് ഭരണഘടനയല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാൽ യുഡിഎഫിന് അത്ര സുഖമാകുമോ എന്നും പി.ടി. ചാക്കോ മുതലുള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നൽകി. സിബിഐ റിപ്പോർട്ടിൽ നിയമപരമായ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറുപടിക്കൊടുവിൽ പ്രമേയ അവതാരകൻ ഷാഫി പറമ്പിൽ പ്രസ് ചെയ്യാത്തതിനെ തുടർന്ന് പ്രതിപക്ഷത്തിന്റെ പ്രമേയം സഭ വോട്ടിനിടാതെ തള്ളി.