
കോതമംഗലം വടാട്ടുപാറയിൽ പുലിയിറങ്ങി
കോതമംഗലം: കോതമംഗലം എന്‍റെനാട് പാലിയേറ്റിവ് കെയർ സംഘം വടാട്ടുപാറയിൽ രോഗീപരിചരണം കഴിഞ്ഞ് വാനിൽ മടങ്ങി പോരുന്ന വഴിയിൽ പുലിയെ കണ്ടു ഞെട്ടി. വാഹനത്തിലിരുന്നു സംഘം പുലിയെ കണ്ട് ഭയന്നെങ്കിലും പുലി റോഡരികിലെ കുറ്റിക്കാട്ടിൽ കിടക്കുകയായിരുന്നു. പുലിയുടെ ചിത്രം സംഘം മൊബൈലിൽ പകർത്തി.
ഭുതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ തുണ്ടത്തിൽ ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ മാറി മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. എന്‍റെനാട് പാലിയേറ്റീവ് സംഘത്തിലെ നീന എബ്രഹാമും വടാട്ടുപാറ സ്വദേശി ജോമോളും വാൻ ഡ്രൈവർ അജീഷുമാണ് പുലിയെ കണ്ടത്. നീണ്ട വാൽ കണ്ട് വാഹനം നിർ ത്തി നോക്കിയപ്പോഴാണ് പുലി റോഡരികിൽ കിടക്കുന്നത് കണ്ടത്.
സംഘം വിവരം അടുത്തുള്ള മരപ്പാലം സ്റ്റേഷനിൽ അറിയിച്ചു. കഴിഞ്ഞ മാസം എട്ടിന് വടാട്ടുപാറ പലവൻപടി ഭാഗത്ത് ചിറ്റയം തോമസിന്‍റെ വീടിനു മുന്നിൽ കെട്ടിയിട്ട പട്ടിയെ പുലി പിടിച്ചിരുന്നു. മീരാൻ സിറ്റി ഭാഗത്തും വീടിനു മുന്നിൽ കെട്ടിയിട്ട നായയെ പുലി കൊന്നിരുന്നു. അതിന് ഏതാനും ദിവസം മുൻപ് തുണ്ടത്തിൽ കവലയ്ക്കു സമീപം ബസ് യാത്രക്കാരും പുലി റോഡരികിൽ നിൽക്കുന്നത് കണ്ടിരുന്നു.
ഒട്ടേറെ ഇരുചക്രവാഹന യാത്രികർ പോകുന്ന വഴിയിലാണ് പുലി കിടന്നിരുന്നത്. കഴിഞ്ഞ മാസം പുലിയെ കണ്ട വീടുകളുടെ മുന്നിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ചെങ്കിലും പുലിയുടെ ചിത്രം പതിഞ്ഞില്ല. പുലിയെ കണ്ടെത്താനായി വടാട്ടുപാറ പലവൻപടി, ആനമുക്ക്, സ്വർഗംകുന്ന്, അമ്പലപ്പടി എന്നി വിടങ്ങളിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഈ മേഖലയിലെ ജനങ്ങൾ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്ല്യം മൂലം ഭീതിയിലാണ്.