
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് നോട്ടീസ് നൽകി ഇഡി. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം.
അതേസമയം ജനുവരി 31 ന് താൻ സർവ്വീസിൽ നിന്ന് വിരമിക്കുകയാണെന്നും തീയതി മാറ്റി നൽകണമെന്നും ശിവശങ്കർ ഇഡിയോട് ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 6 കോടിയുടെ കള്ളപണമിടപാട് നടത്തിയെന്നാണ് കേസ്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തിരിക്കുന്നത്.
മാത്രമല്ല കരാർ ലഭിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച സ്വപ്ന സുരേഷിന് 1 കോടി രൂപ ലഭിച്ചെന്നും ലോക്കറിൽ നിന്ന് കണ്ടെടുത്തത് കള്ളപ്പണമാണെന്ന് ഇഡി വെളിപ്പെടുത്തിയിരുന്നു. ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം തന്‍റെതല്ല അത് ശിവശങ്കറിന്‍റെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ചൊവ്വാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരിക്കുന്നത്.