
കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം ഏഴിന് രാവിലെ പത്തരയോടെ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഹാജരാവാനാണ് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല.
നിയമസഭ നടക്കുന്നതിന്‍റെ തിരക്കുകളായതിനാൽ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ശ്രമമാണിതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 7-ാം തീയതിയും ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം. 3 തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റുചെയ്യാനുള്ള അധികാരം ഇഡിക്കുണ്ട്.
അതേസമയം, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്കും ഇഡി നോട്ടീസ് അയച്ചു. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് ഇഡിയുടെ നോട്ടീസ്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാനാണ് നിർദ്ദശം. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. ഇ.ഡി.നോട്ടീസ് അനുസരിച്ച് പി ബി നൂഹ് ഇന്ന് തന്നെ ഹാജരായേക്കും.