
മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു
തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന- വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഏഴ് ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു.
വെളിച്ചെണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഉയരുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകൾ മിന്നൽ പരിശോധന നടത്തിയത്.
കൊല്ലം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വെളിച്ചെണ്ണ പിടിച്ചെടുത്തത്. വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി തയാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ പിടിച്ചെടുത്തിട്ടുണ്ട്.
മണ്ണാറശാല പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് നിലവാരമില്ലാത്ത 2480 ലിറ്റര്‍ ഹരി ഗീതം വെളിച്ചെണ്ണ ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ ആകെ 6530 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.11 സ്റ്റാറ്റ്യൂട്ടറി സാംപിളും 20 സര്‍വൈലന്‍സ് സാംപിളും ശേഖരിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125ൽ അറിയിക്കാം.