തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായാണ് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ലോക കേരള സഭ ചേരുക.
103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ സഭയിൽ പങ്കെടുക്കും. 200ലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങളും ലോക കേരള സഭയുടെ ഭാഗമാണ്.
ഇന്ന് പൊതുസമ്മേളത്തിൽ സ്പീക്കര്‍ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ് കുമാര്‍, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയര്‍ ആര്യ രാജേന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.
എംപിമാർ, മറ്റ് ജനപ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് റസി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍, വൈസ് ചെയർമാൻ എം.എ. യൂസഫലി, മറ്റ് ഡയറക്റ്റര്‍മാര്‍ എന്നിവരും സംബന്ധിക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും, നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്റ്ററുമായ ഡോ. കെ. വാസുകി നന്ദിയും പറയും. പൊതു സമ്മേളനത്തെ തുടര്‍ന്ന് മലയാളം മിഷന്‍, ഭാരത് ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ ബെന്യാമിന്‍, സിത്താര കൃഷ്ണകുമാര്‍, ഗൗരി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കുന്ന അതിരുകള്‍ക്കുപ്പുറം എന്ന കലാപരിപാടി അരങ്ങേറും.