#ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ കേരളത്തിലെ ശബ്ദപ്രചാരണത്തിന് കലാശക്കൊട്ട്. 20 മണ്ഡലങ്ങൾ വെള്ളിയാഴ്ച നേരം പുലരുമ്പോൾ ബൂത്തിലേക്ക്. നാളെ നിശബ്ദ പ്രചാരണം. അവസാനവട്ട വോട്ടുറപ്പിക്കലിന്റെയും കൂട്ടിക്കിഴിക്കലുകളുടെയും പകലിരവ്.
അത്യാവേശം അലതല്ലിയ കലാശക്കൊട്ടോടെയാണ് വൈകിട്ട് ആറോടെ എല്ലാ മണ്ഡലങ്ങളിലും സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണം സമാപിച്ചത്. ആവേശം അതിരുവിട്ടതോടെ വിവിധയിടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കരുനാഗപ്പള്ളിയിൽ സി.ആര്. മഹേഷ് എംഎല്‍എയ്ക്കും സിഐ അടക്കം പൊലീസുകാർക്കും കല്ലേറിൽ പരുക്കേറ്റു.
മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി. കലാശക്കൊട്ട് കൊഴുപ്പിക്കാൻ മൂന്ന് മുന്നണി പ്രവർത്തകരും ഒഴുകിയെത്തി. മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികള്‍ ക്രെയ്നിലെത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത് വേറിട്ട കാഴ്ചയായി.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ, എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, വയനാട്ടില്‍ കെ. സുരേന്ദ്രൻ, കൊല്ലത്ത് എന്‍ഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ, കാസർഗോട്ട് ബിജെപി സ്ഥാർഥി അശ്വിനി എന്നിവർ ക്രെയ്നിലേറി. ഇടുക്കിയില്‍ ജെസിബിയില്‍ കയറിയാണ് ഡീൻ കുര്യാക്കോസ് റോഡ് ഷോക്കെത്തിയത്. മറ്റു പല മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ക്രെയ്ൻ, ജെസിബി യാത്ര പരീക്ഷിച്ചു.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമേ ചെറുപാർട്ടികളും സ്വതന്ത്രന്മാരും നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് കനത്ത മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം. മുഴുവൻ സീറ്റുകളുടെയും അവകാശവാദവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തുണ്ട്. അക്കൗണ്ടുകൾ തുറക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് ബിജെപിയും. നിശബ്ദ പ്രചരണത്തിലേക്ക് കടക്കുമ്പോള്‍ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികള്‍.