ഐക്യത്തിന്‍റെ വിജയം, തൃശൂരിലെ പരാജയം പരിശോധിക്കും: വി.ഡി. സതീശൻ
lok sabha election 2024 failure in Thrissur will be examined says vd satheesanfile

ഐക്യത്തിന്‍റെ വിജയം, തൃശൂരിലെ പരാജയം പരിശോധിക്കും: വി.ഡി. സതീശൻ

ജനങ്ങള്‍ ഈ സര്‍ക്കാരിനെ വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം

തിരുവനന്തപുരം: യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഐക്യത്തിന്‍റെ  വിജയമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണിത്. അതുകൊണ്ടു തന്നെ ഈ വിജയം യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി സമ്മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി യുഡിഎഫ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിന്‍റെ പേരില്‍ നേതാക്കളെ അറസ്റ്റു ചെയ്യുമെന്ന സമ്മര്‍ദ്ദം ചെലുത്തി സിപിഎമ്മുമായി ബിജെപി അവിഹിതമായ ഒരു ബന്ധമുണ്ടാക്കി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാന്‍ തൃശൂര്‍ പൂരം കലക്കാന്‍ പോലും പൊലീസിന്‍റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് ഇടപെട്ട് പൂരം കലക്കുന്നത്. പൂരം കലക്കിയതിന്‍റെ പ്രതിഷേധം ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തൃശൂരിലെ പരാജയം യുഡിഎഫും കോണ്‍ഗ്രസും പ്രത്യേകമായി പരിശോധിക്കുമെന്ന് സതീശൻ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന് എതിരായ അമര്‍ഷവും പ്രതിഷേധവും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിന്‍റെ ദുഷ്‌ചെയ്തികളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലെ ബിജെപിയുടെ ചുമതലയിലുണ്ടായിരുന്ന മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറെ എൽഡിഎഫ് കണ്‍വീനര്‍ എന്തിനാണ് കണ്ടതെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. മുഖ്യമന്ത്രിയും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളിലാണ് ലാവലിന്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പായത്. ഈ ഉറപ്പിലാണ് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തു കൊടുത്തത്. ജനങ്ങള്‍ ഈ സര്‍ക്കാരിനെ വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.