

മലപ്പുറം: ആഡംബര കാർ വിവാദത്തിൽ പ്രതികരിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. കാർ വാങ്ങിയത് ഭാര‍്യയാണെന്നും. ഇടപ്പള്ളി ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്താണ് കാർ വാങ്ങിയതെന്നും സ്വരാജ് പറഞ്ഞു.
സത‍്യവാങ്മൂലം വായിച്ചിട്ട് മനസിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്നും വായ്പയെടുത്ത് കാർ വാങ്ങാനുള്ള അവകാശം ഈ നാട്ടിൽ എല്ലാവർക്കുമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
"ഭാര‍്യ സംരഭകയാണ് അവർക്ക് അത് തിരിച്ചടക്കാനുള്ള ശേഷിയുണ്ട്. സോഷ‍്യൽ മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഞാൻ ഭാര‍്യയോടു പറയാം. അത്രേയുള്ളു." സ്വരാജ് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ 36 ലക്ഷം രൂപ വില വരുന്ന ആഢംബര കാർ രേഖപ്പെടുത്തിയിരുന്നു. ഇത് സോഷ‍്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി സ്വരാജ് രംഗത്തെത്തിയത്.