

file image
തിരുവനന്തപുരം: പാർട്ടിയെ പുതുക്കി പണിയുമെന്നും ഇനി അങ്ങോട്ട് അടിമുടി മാറ്റമുണ്ടാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മേൽഘടകം മുതൽ കീഴ്ഘടകം വരെയുള്ളവരുടെ അഭിപ്രായം ശേഖരിച്ചു. ഇനി അങ്ങോട്ട് പാർട്ടിയെ നയിക്കാൻ അടിമുടി മാറ്റം വരും. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിൽ സിപിഎം ശക്തമായി പ്രതിഷേധിക്കും. 26-ന് ഏഴ് മണിക്ക് പ്രതീകാത്മകമായി എല്ലാ വീടുകളിലും മെഴുകുതിരി കത്തിക്കുമെന്നും നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്നാണ് വൈദ്യുതിമന്ത്രി പറഞ്ഞത്. ഉത്തരവാദിത്തമുള്ള ആൾ അതിൽ നിന്ന് ഒഴിവാകാനാണ് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കലിലും സമരം നടത്തും. 30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
അതേസമയം, ശ്രീമതിക്കെതിരായ വ്യാജവാർത്തയിലും ഗോവിന്ദൻ പ്രതികരിച്ചു. വ്യാപകമായി പ്രചാര വേല നടത്താൻ ചിലർ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ വാർത്ത നൽകുന്നതിന് യാതൊരു ജാള്യതയുമില്ല. നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിർദ്ദേദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.