കൊച്ചി: ശിക്ഷാവിധി നടപ്പാക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് മധു വധക്കേസ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിനതടവും, പന്ത്രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവും വിധിച്ചിരുന്നു. മണ്ണാർക്കാട് എസ് സി എസ്ടി കോടതിയാണ് വിധി പറഞ്ഞത്.
വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗവും മധുവിന്‍റെ കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിവിധിയിൽ തൃപ്തരല്ലാത്ത തിനാലാണു കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മതിയായ തെളിവുകൾ ഇല്ലാതെയാണു ശിക്ഷ വിധിച്ചതെന്നു പ്രതിഭാഗം വാദിക്കുന്നു. നിലവിൽ തവന്നൂരിലെ സെൻട്രൽ ജയിലിലാണു പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജി പരിഗണിക്കുന്നതു വരെ ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. അഞ്ച് വർഷം പിന്നിടുമ്പോഴായിരുന്നു കേസിലെ വിധി പ്രസ്താവം.