കൊച്ചി: 2 പേർ മരിക്കുകയും 22 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു എറണാകുളം ജില്ലാ ഭരണകൂം. സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിട്ടു. ഇതിനു പുറമെ സ്ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്.
പുതിയകാവ് ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനായി കൊണ്ടു വന്ന കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ള 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.
സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ 4 പേർ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉഗ്രസ്ഫോടനത്തിൽ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതിനിടെ, അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് കരാറുകാർക്കെതിരെയും പോത്തൻകോട് പൊലീസും കേസെടുത്തു.