കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലുണ്ടായ അക്രമ സംഭവത്തിൽ 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്.
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ 15 മുതൽ കോളെജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്.
എസ്എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്പസിലെ വിദ്യാര്‍ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളെജ് അടച്ചത്. പിന്നീട് വിദ്യാര്‍ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളെജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ ക്യാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് ക്യാമ്പസിലെത്തിയത്.