
മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് കുട്ടി മരിച്ചതെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ഇതുവരെ ഒരു പ്രതിരോധ കുത്തിവയ്പ്പും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സാ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നുവെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് മഞ്ഞപ്പിത്തം ബാധിച്ച് കുട്ടി മരിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം കബറടക്കി.