

മലപ്പുറം: മലപ്പുറം പൊൻമുണ്ടത്ത് അമ്മയെ മകൻ കൊലപ്പെടുത്തി. നന്നാട്ട് ആമിന (62) യെയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകൻ ഗ്യാസ് സിലിണ്ടറുകൊണ്ട് തലയ്ക്കടിച്ചും വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയത്. വെളളിയാഴ്ച രാവിലെ 7 മണിക്കാണ് സംഭവം.
മകനെ കൽപകഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആമിനയുടെ ഭർത്താവായ അബു ജോലിക്ക് പോയ സമയത്താണ് കൊടും ക്രൂരത അരങ്ങേറിയത്. മുപ്പതുവയസുകാരനായ മകൻ ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. രാവിലെയും മകൻ മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല.
ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും പിന്നാലെ പ്രകോപിതനായ മകൻ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഉമ്മയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
അടിയേറ്റ് ആമിന നിലത്ത് വീണതോടെ അവിടെയുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവരമറിഞ്ഞെത്തിയ കൽപ്പകഞ്ചേരി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു.
ആമിനയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും