
സിറാജുദ്ദീന്‍ | അസ്മ
മലപ്പുറം: ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീന്‍റെ അറസ്റ്റിൽ. ഇയാൾക്കെതിരേ മന:പൂർവ്വമായ നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ചൊവ്വാഴ്ച മലപ്പുറം കോടതിയിൽ ഹാജരാക്കും. ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴിഞ്ഞദിവസം മരിച്ചത്.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നും കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു എന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 'മടവൂല്‍ ഖാഫില' എന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
അക്യൂപഞ്ചർ പഠിച്ചതിനാൽ അസ്മ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് 3 പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ സിറാജുദ്ദിന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ 3 മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ ഇയാൾ തയാറായില്ലെന്നും ഇതാണ് പിന്നീട് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.