
ന്യൂഡൽഹി, തിരുവനന്തപുരം: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 10 റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികൾക്ക്. ആദ്യ 100 റാങ്കുകളിൽ ആറു മലയാളികൾ. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസാണു മലയാളികളിൽ ഒന്നാമത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ആര്യ വി.എം (36), ചൈതന്യ അശ്വതി (37), അനൂപ് ദാസ് (38), എസ്.ഗൗതം രാജ് (63), മാലിനി എസ് (81) എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ. ആദ്യ 25 റാങ്കുകളിൽ 14ഉം പെൺകുട്ടികൾക്കാണ്. എന്നാൽ, യോഗ്യത നേടിയ 933 പേരിൽ ആൺകുട്ടികൾക്കാണു ഭൂരിപക്ഷം. 613 ആൺകുട്ടികളുള്ളപ്പോൾ പെൺകുട്ടികൾ 320.
ഗ്രേറ്റർ നോയിഡ സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകൾ ഇഷിത കിഷോറിനാണു ദേശീയ തലത്തിൽ ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമ ഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്.
കോട്ടയം പാലാ മുത്തോലി സ്വദേശിനി ഗഹന നവ്യ ജയിംസ് (25) എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് 10 വരെ പഠിച്ചത്. പാലാ സെന്റ് മേരീസ് സ്കൂൾ, അൽഫോൻസാ കോളെജ് എന്നിവിടങ്ങളിലായിരുന്നു തുടർപഠനം. പാലാ സെന്റ് തോമസ് കോളെജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ്പും സ്വന്തമാക്കി.
പാലാ സെന്റ്.തോമസ് കോളെജ് റിട്ട. ഹിന്ദി അധ്യാപകൻ സി.കെ. ജയിംസ് തോമസിന്റെയും സംസ്കൃത സർവകലാശാലാ മുൻ അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്.ഫോറിൻ സർവീസാണ് ഗഹന തെരഞ്ഞെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം.ആര്യ. രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന വെങ്കിടേശ്വരൻ പോറ്റിയുടെയും മിനിയുടെയും ഏക മകളാണ് ആര്യ. 2022 ജൂൺ 5നായിരുന്നു പ്രലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.
നിയമന ശുപാർശ ലഭിച്ച 933 പേരിൽ 345 പേരാണു പൊതു വിഭാഗത്തിൽ നിന്നുള്ളത്. 99 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ. ഒബിസി- 263, എസ്സി- 154, എസ്ടി-72 എന്നിങ്ങനെയാണു മറ്റുള്ളവർ. 178 പേർ റിസർവ് പട്ടികയിലുണ്ട്. ഐഎഎസ് 180, ഐഎഫ്എസ്-38, ഐപിഎസ്-200, ഗ്രൂപ്പ് എ- 473, ഗ്രൂപ്പ് ബി 131 എന്നിങ്ങനെയാകും നിയമനം.