
മല്ലിക സാരാഭായ്
https://www.facebook.com/Sarabhai/
തൃശൂർ: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ഭരണനിർവഹണത്തെയും ഇവിടെ നടക്കുന്ന ഉദ്യോഗസ്ഥ നിയമനങ്ങളെയും വിമർശിച്ച് ചാൻസലർ മല്ലിക സാരാഭായി. രാഷ്ട്രീയക്കാരെ ജോലിക്കെടുക്കുന്നുണ്ടെങ്കിൽ കാര്യക്ഷമതയുള്ളവരെ നിയമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കലാമണ്ഡലം കൽപിത സർവകലാശാലയായി ഉയർത്തപ്പെട്ടപ്പോൾ, ക്ലർക്കുമാർ പെട്ടെന്ന് ഉദ്യോഗസ്ഥരായി മാറിയെന്നും, അവർക്ക് മതിയായ പരിശീലനം ലഭിച്ചില്ലെന്നും മല്ലിക സാരാഭായി കുറ്റപ്പെടുത്തി. വൈസ് ചാൻലസർക്കും രജിസ്ട്രാർക്കുമല്ലാതെ മിക്ക ഉദ്യോഗസ്ഥർക്കും ഇംഗ്ലിഷിൽ ഒരു ഇമെയിൽ തയാറാക്കാൻ പോലുമറിയില്ലെന്നും അവർ പറഞ്ഞു.
മതിയായ പരിശീലനം ലഭിക്കാത്ത പല ഉദ്യോഗസ്ഥരെയും വീട്ടിലിരുത്തി ശമ്പളം നൽകുന്നതാണ് അഭികാമ്യമെന്നും മല്ലിക വിമർശിച്ചു.
എല്ലാ മാസവും ഫണ്ടിന്‍റെ കുറവ് കലാമണ്ഡലത്തെ വലയ്ക്കുന്നുണ്ടെന്നും, കലാമണ്ഡലം സ്വന്തമായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കണമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചതെന്നും മല്ലിക സാരാഭായി പറഞ്ഞു.
പരിഹാര നിർദ്ദേശം കലാമണ്ഡലത്തെ സഹായിക്കാൻ സന്നദ്ധതയുള്ളവരുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും ചാൻസലർ. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും രജിസ്ട്രാർ പി. രാജേഷ് കുമാറും പറഞ്ഞു.