കോഴിക്കോട് : നാലു പതിറ്റാണ്ടോളം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെ ബാക്കിയാക്കി നടൻ മാമുക്കോയ മടങ്ങി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു കബറടക്കം. അരക്കിണർ മുജാഹിദ് പള്ളിയിലെയും, കണ്ണംപറമ്പ് പള്ളിയിലെയും മയ്യത്ത് നമസ്കാരത്തിനു ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോ ടെയായിരുന്നു ചടങ്ങുകൾ.
ആയിരക്കണക്കിനു പേരാണു പ്രിയനടന് അന്തിമോപചാരം അർപ്പിക്കാനായി കോഴിക്കോട് ടൗൺ ഹാളിലും വീട്ടിലും എത്തിയത്. ഖബർസ്ഥാനിലും നിരവധി പേരെത്തി. നടൻ ജോജു ജോർജ്, ഇടവേള ബാബു, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
24-നു മലപ്പുറം കാളികാവിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയക്ക് ഹൃദയാഘാതമു ണ്ടായത്. കോഴിക്കോട് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടർന്നിരുന്ന മാമുക്കോയ ഇന്നലെ ഉച്ചയ്ക്കാണു മരണമടഞ്ഞത്.