ഒല്ലൂർ: വയനാട്ടിൽ നിന്നും പിടികൂടി തൃശൂർ സുവോളജി പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിലാണ് ശസ്ത്രക്രിയ നടത്തുക. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്‍റെ നേതൃത്വത്തിലാവും ചികിത്സ നൽകുക.
കഴിഞ്ഞ ദിവസം കടുവയെ പുത്തൂരിലെത്തിച്ചപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മുഖത്തെ മുറിവ് എട്ട് സെന്‍റീമീറ്ററോളം ആഴത്തിലുള്ളതാണെന്ന് കണ്ടെത്തിയത്. മറ്റ് മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളിൽ പരുക്കേറ്റതാവാമെന്നാണ് വിലയിരുത്തൽ. പരുക്ക് മൂലം കടുവയ്ക്ക് തീറ്റയെടുക്കുന്നതിന് ഉൾപ്പെടെ ബുദ്ധിമുട്ടുകളുണ്ട്.
മൂക്ക്,വായ,പല്ലുകള്‍,താടിയെല്ല് ഇവയെല്ലാം തകര്‍ന്നിട്ടുണ്ട്.പതിമൂന്നുവയസ്സ് കഴിഞ്ഞ കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്. പുത്തൂരിലെത്തിച്ചശേഷം കടുവ തീറ്റയെടുത്തിട്ടില്ല. കടുവ തീരെ അവശതയിലാണ്. പിടിയിലായ നേരം മുതല്‍ നേരിട്ട സമ്മര്‍ദവും കടുവയുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. മുഖത്തെ മുറിവുകളില്‍ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്.