

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം തടവും പിഴയും
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുകൂടിയായ പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖ 47 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക തടവ് അനുഭവിക്കണം. ഡൗൺ സിൻഡ്രോം ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
2020 സെപ്റ്റംബർ 25 രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ മുറിയിൽ നിന്ന കുട്ടിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദിച്ചശേഷം പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. അനുജത്തിയെ പീഡിപ്പിക്കുന്നതുകണ്ട് എത്തിയ സഹോദരിയെ പ്രതി തല്ലിയോടിച്ചു.
പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
മുൻപും രണ്ടു തവണ പ്രതി പീഡിപ്പിച്ചതായും, ഭീഷണിപ്പെടുത്തിയതിനാൽ പുറത്തു പറയാത്തതാണെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.
നെടുമങ്ങാട് പൊലീസിലെ ഉദ്യോഗസ്ഥരായ സുനിൽ ഗോപി, വി. രാജേഷ് കുമാർ, പി.എസ്. വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.