മങ്കട സദാചാര കൊലപാതകം; 5 പ്രതികൾക്ക് ജീവപര്യന്തം തടവ്

മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്
Mankada moral turpitude murder: 5 accused sentenced to life imprisonment

5 പ്രതികൾക്ക് ജീവപര്യന്തം തടവ്

Updated on

മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീർ ഹുസൈനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ 5 പ്രതികൾക്ക് ജീവപര്യന്തം തടവ്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ മങ്കട കൂട്ടിൽ നായകത്ത് അബ്ദുൾ നാസർ, സഹോദരൻ ഷറഫുദീൻ, പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ, പട്ടിക്കുത്ത് അബ്ദുൽ ഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.തുഷാർ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറുമുതൽ എട്ടുവരെ പ്രതികളായ ചെണ്ണേക്കുന്നൽ ഷഫീഖ്, മുക്കിൽപീടിക പറമ്പാട്ട് മൻസൂർ, അമ്പലപ്പള്ളി അബ്ദുൽനാസർ എന്നിവരെ സംശയത്തിന്‍റെ ആനുകൂല്യം നൽകി കോടതി കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു.

ആൾക്കൂട്ട കൊലപാതകം നിരുത്സാഹപ്പെടുത്തണം, സ്ത്രീയുടെ സമ്മതത്തോട് കൂടി വീട്ടിൽ വന്നയാളെ അതിക്രമിച്ച് കയറി അടിച്ചുകൊലപ്പെടുത്തിയത് ഭീകരവാദമായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. വെള്ളം കൊടുക്കാതെയും ആശുപത്രിയിൽ കൊണ്ടുപോകാതെയുമുള്ള പ്രതികളുടെ പ്രവൃത്തി കൊലപാതകം ഉദേശിച്ച് തന്നെയാണെന്ന് കോടതി പറഞ്ഞു.

അമ്മയും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് തങ്ങളെന്നും അതിനാൽ തങ്ങൾക്ക് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കുറ്റകൃത്യത്തിന്‍റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ജി. മാത്യു വാദിച്ചു. 2016 ജൂൺ 28ന് പുലർച്ചെയായിരുന്നു നാടിന് നടുക്കിയ കൊലപാതകം നടന്നത്. മങ്കട കൂട്ടിലിലെ യുവതിയുടെ വീട്ടിലെത്തിയ നസീറിനെ പരിസരവാസികളായ പ്രതികൾ അനാശാസ്യം ആരോപിച്ച് വടികളും പട്ടികകളും ഉപയോഗിച്ച് സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com