
കോട്ടയം: അന്തരിച്ച മുൻ ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടക്കും. സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തിന് പിന്നാലെയാണ് തീരുമാനം. ഇന്നലെ മന്ത്രി ഇതുമായി ബന്ധപ്പെട്ട് മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.17 ഓടെ അതിരൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു പൗവ്വത്തിലിൻ്റെ അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം 22ന് രാവിലെ 10.30ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിട പള്ളിയില്‍ നടക്കും. സംസ്‌കാര ശുശ്രൂഷയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ 7ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ നിന്നും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അരമനയിലെത്തും. തുടര്‍ന്ന് കുര്‍ബാനയ്ക്ക് ശേഷം 9.30ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് വിലാപയാത്രയായി എത്തും. പിന്നീട് പൊതുദര്‍ശനം.