
കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. സഭാ അഡ്മിനിസ്ട്രേറ്റർ കൂടിയായ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികനായി.
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോൾ ജിറെല്ലി, ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പൊലീത്തയും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കർദിനാൾ ഡോ. ഫിലിപ് നെരി അന്‍റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ തുടങ്ങിയവർ പങ്കെടുത്തു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായാണു മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റത്. പുതിയ മേജർ ആർച്ച് ബിഷപ്പിനെ മെത്രാന്മാർ ആശ്ലേഷിച്ച് ആശംസയും സ്നേഹവുമറിയിച്ചു.
തുടർന്നു നന്ദി അറിയിച്ച മാർ തട്ടിൽ, സ്ഥാനമൊഴിഞ്ഞ മാർ ആലഞ്ചേരിക്ക് പിന്തുണയറിയിച്ചു. ചക്രവാളത്തിൽ അസ്തമിച്ചു പോകുന്ന സൂര്യൻ അല്ല മാർ ആലഞ്ചേരി. അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ല. തെറ്റ് ചെയ്തതായി കരുതുന്നുമില്ല. ആലഞ്ചേരി ഏറെ യാതനകളിലൂടെ കടന്നു പോയെന്നും മാർ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ അധ്യക്ഷനാണു മാർ തട്ടിലെന്നു നേരത്തേ മാർ ആലഞ്ചേരി പറഞ്ഞിരുന്നു.