സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറിയ ഉമ്മൻ
മറിയ ഉമ്മൻ
Updated on

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണശേഷവും അദ്ദേഹത്തിന്‍റെ ഓർമകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്‍റെ പക തീർക്കലാണ് രാഷ്‌ട്രീയത്തിൽൽ പോലുമില്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.

"പോരാളി ഷാജി' ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരേയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്‍റെ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് മറിയ ഉമ്മനും പരാതി നൽകിയിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com