

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്
കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെതിരേ ഗുരുതര ആരോപണവുമായി പി.എ. മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസ് രംഗത്ത്. സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് റിയാസിനെതിരേ മൊഴി നൽകിയത് ഇഡി ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നും നൽകിയ മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നും ഹസൻ പ്രതികരിച്ചു.
നൽകിയ മൊഴി പിൻവലിക്കാൻ ഇയാൾ സത്യവാങ്മൂലം നൽകി. നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്തിന്‍റെ നടപടി. മുഹമ്മദ് റിയാസ് തനിക്ക് വൻ തുക കൈമാറി എന്ന് പറയാൻ ഇഡി ആവശ്യപ്പെട്ടെന്നാണ് ഹസന്‍റെ വെളിപ്പെടുത്തൽ.
മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊഴി പകർപ്പിൽ ഒപ്പ് വെപ്പിച്ചതെന്നാണ് ഇഡിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 18 ന് നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് പിൻവലിക്കൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 18ന് മുഹമ്മദ് റിയാസിന്‍റെ സുഹൃത്തും കച്ചവടക്കാരനുമായ ഹസൻ വാരിസിനെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. സമയത്താണ് 22 കാരിയായ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴിയിൽ നിർബന്ധിച്ച് ഒപ്പുവപ്പിച്ചതെന്നാണ് ഹസൻ പറയുന്നത്.